വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്ന് വഴിപാട് ഇനത്തിൽ ലഭിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി സംസ്ഥാന ഒഡിറ്റ് വകുപ്പിൻ്റെ റിപ്പോർട്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്ന് വഴിപാട് ഇനത്തിൽ ലഭിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി സംസ്ഥാന ഒഡിറ്റ് വകുപ്പിൻ്റെ റിപ്പോർട്ട്. 2020-21 കാലയളവിലെ തിരുവാഭരണം പരിശോധിച്ചപ്പോൾ സ്വർണ്ണത്തിൻ്റെ ഈ കുറവ് ഓഡിറ്റ് വകുപ്പ് കണ്ടെത്തി.

സ്വർണ്ണം, വെള്ളി ഉരുപ്പടികൾ രേഖപ്പെടുത്തുന്ന തിരുവാഭരണ രജിസ്റ്റർ പ്രകാരം, 2020-21 255 ഗ്രാം സ്വർണ്ണത്തിൻ്റെ കുറവുണ്ടെന്നാണ് ഒഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ വർഷം മാർച്ചിലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ ദേവസ്വം ബോർഡിനായുള്ള വിഭാഗം ഓഡിറ്റ് പൂർത്തിയാക്കിയത്. സ്ട്രോങ് റൂമിൽ 199 സ്വർണ്ണ ഉരുപ്പടികൾ പരിശോധിച്ചപ്പോൾ 2992 ഗ്രാം സ്വർണമാണ് കണ്ടെത്താൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഈ ഗുരുതരമായ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടിന്മേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സംസ്ഥാന ഒഡിറ്റ് വകുപ്പ് ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിരുന്നുവെങ്കിലും, ദേവസ്വം ഉദ്യോഗസ്ഥർ ബോധപൂർവം ഇതിന് മറുപടി നൽകാതെ പൂഴ്ത്തിവെക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഈ വിഷയത്തിൽ ദേവസ്വം ബോർഡിൻ്റെ മൗനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

أحدث أقدم