തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മുംബൈ സ്വദേശിയുടെ കാർ തടഞ്ഞാണ് കവർച്ച. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി.
പ്രതികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു


കഴിഞ്ഞ ഓഗസ്റ്റ് 20നാണ് മുംബൈയിലെ ബിസിസനസുകാരനായ ജതിന്റെ സഹായികളിൽ നിന്ന് കാഞ്ചീപുരത്ത് വച്ച് മൂന്ന് കാറുകളിലെത്തിയ സംഘം നാലരക്കോടി കവർന്നെടുത്തത്. കാർ തടഞ്ഞുനിർത്തി കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ജതിൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പ്രതി അന്തർസംസ്ഥാന മലയാളി കവർച്ചാസംഘമാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി.

പിന്നാലെ കേരളത്തിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് അഞ്ച് പേർ പിടിയിലായി. കൊല്ലം സ്വദേശികളായ റിഷാദ് , സുജിലാൽ, തൃശൂർ കോടാലി സ്വദേശി ജയൻ, പാലക്കാട് സ്വദേശികളായ പിവി കുഞ്ഞുമുഹമ്മദ്, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ നേരത്തേ പരാതി നൽകിയിരുന്നു. കാഞ്ചീപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ടു.