ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ…


ഡല്‍ഹിയില്‍ ചെങ്കോട്ടയക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഹീനമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗം വ്യക്തമാക്കി. ആക്രമണത്തെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു.

ഭീകരവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്തുമെന്നും സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6.55 ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഐ20 കാറിലുണ്ടായ സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി

أحدث أقدم