നടി ആക്രമിക്കപ്പെട്ട കേസ്: കോടതി നടപടികള്‍ വളച്ചൊടിക്കരുത്; മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വര്‍ഗീസ്


നടിയെ ആക്രമിച്ച കേസിന്‍റെ കോടതി നടപടികളെ കുറിച്ച്‌ വളച്ചൊടിച്ചുള്ള വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് മാധ്യമങ്ങള്‍ക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നല്‍കി.

കേസില്‍ കഴിഞ്ഞ ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പള്‍സർ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയാനിരിക്കെയാണ് ജഡ്ജി ഇവർക്ക് മുന്നറിയിപ്പ് നല്‍കിയത്.

കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച്‌ വ്യക്തിപരമായി വരുന്ന ലേഖനങ്ങളില്‍ തനിക്ക് പ്രശ്നമില്ല. എന്നാല്‍, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ വാർത്തകള്‍ നല്‍കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കേസിന്‍റെ കോടതി നടപടികള്‍ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുണ്‍ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ’ കേസില്‍ സുപ്രീം കോടതി നല്‍കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാല്‍, കേസിലെ റിപ്പോർട്ടിംഗില്‍ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.



أحدث أقدم