ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം.





തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടന്നത്.

സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിൻ്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് മന്ത്രി ശിവൻകുട്ടി ഇങ്ങനെ പ്രതികരിച്ചത്.

പോറ്റി സോണിയയുടെ വീട്ടിൽ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. പോറ്റിയെ കേറ്റിയെ എന്ന് പ്രതിപക്ഷ സഭയിൽ പാടിയപ്പോൾ 'സ്വർണം കട്ടത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പ' എന്ന് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു.
أحدث أقدم