
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ജനുവരി 22 മുതൽ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി പകുതിയോടെ ഒ പി ബഹിഷ്കരണത്തിലേക്കും ശസ്ത്രക്രിയകൾ തടസപ്പെടുന്ന രീതിയിലേക്കും വ്യാപിക്കും. കെജിഎംസിറ്റിഎയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ കാര്യത്തിൽ സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
വർഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ് കേന്ദ്ര നിരക്കിൽ പരിഷ്കരിക്കുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, പുതിയ തസ്തികകൾ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് പ്രവേശിക്കുന്നത്. 2025 ജൂലൈ മുതൽ സംഘടന പ്രതിഷേധത്തിലായിരുന്നുവെങ്കിലും ആരോഗ്യ മന്ത്രിയുടെയും , ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകളെ തുടർന്ന് സമരം താൽക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാൽ 2026 ജനുവരി 18-ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഡോക്ടർമാരുടെ ആവശ്യങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
എൻട്രി കേഡറിലെ ഡോക്ടർമാരുടെ ശമ്പളക്കുറവ് പരിഹരിക്കുന്നതിനായി അനുവദിച്ച അലവൻസിന് മുൻകാല പ്രാബല്യമില്ലാത്തതും അടുത്ത ശമ്പള പരിഷ്കരണത്തിലേക്ക് ഇതിന് തുടർച്ചയില്ലാത്തതും ഡോക്ടർമാരെ നിരാശരാക്കിയിട്ടുണ്ട്. കോവിഡ്, നിപ്പ കാലഘട്ടങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ച തങ്ങൾക്ക് അർഹതപ്പെട്ട കുടിശ്ശിക പോലും നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. 2021-ൽ നാല് ഗഡുക്കളായി കുടിശ്ശിക നൽകുമെന്ന് ഉത്തരവിറക്കിയെങ്കിലും പിന്നീട് അധികാരത്തിൽ വന്ന സർക്കാർ അത് നീട്ടിവെക്കുകയായിരുന്നു. 2025-ൽ മറ്റ് ജീവനക്കാർക്ക് ആദ്യ രണ്ട് ഗഡുക്കൾ പി.എഫ് അക്കൗണ്ടിലേക്ക് നൽകിയപ്പോഴും ഡോക്ടർമാരെ തഴഞ്ഞത് നീതികേടാണെന്ന് സംഘടന കുറ്റപ്പെടുത്തി.