
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് ജൂൺ ഒന്ന് വരെ പാസ്പോർട്ട് വിട്ടുനൽകാൻ ഉത്തരവ്. പാസ്പോർട്ട് പുതുക്കുവാനും , വിദേശത്ത് സ്വകാര്യ ആവശ്യത്തിന് പോകാനുമായാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിന് കോടതി നേരത്തെ അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും, മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍, കുറ്റപത്രത്തോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 2024 ഏപ്രിലിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഇതുവരെ കേന്ദ്രം അനുമതി നൽകിയില്ല. സിവിൽ ഏവിയേഷൻ നിയമം ചുമത്തിയതോടെയാണ് കേന്ദ്രാനുമതി വേണ്ടിവന്നത്