
രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിൽ 200 പാലങ്ങൾ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. തന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2021 ൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർഥ്യമാക്കിയെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഈ വിജയത്തിന് കൂടെനിന്ന എല്ലാവരോടും മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങൾ വിഭാഗം, ദേശീയപാതാ വിഭാഗം, കെസ്ടിപി, ആർബിഡിസികെ, കെആർഎഫ്ബി എന്നീ വിങ്ങുകളുടെ നേതൃത്വത്തിലാണ് പാലങ്ങൾ പൂർത്തീകരിച്ചത്. സമയബന്ധിതമായി നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് നിരന്തരം റിവ്യൂ യോഗങ്ങൾ ചേരുകയും പ്രവൃത്തി നടക്കുന്നയിടങ്ങളിൽ നേരിട്ട് പരിശോധന നടത്താറുമുണ്ടായിരുന്നു.