
തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിന്‍റെ പേരിൽ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി പൊലീസ്. സോഷ്യൽ മീഡിയ, ഇമെയിൽ, വാട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പൊലീസ് അറിയിച്ചു. വ്യാജ നോട്ടീസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അയച്ച് ഭീഷണിപ്പെടുത്തൽ, പണം അപഹരിക്കൽ ഉൾപ്പെടെയുള്ളവയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.വ്യാജ നോട്ടീസുകളിൽ വ്യക്തികളുടെ ഐപി അഡ്രസ് ഉപയോഗിച്ച് വിദേശ കറൻസികൾ വിനിമയം നടത്തിയതായും കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിൽ തെരച്ചിൽ നടത്തിയതായും ആരോപിക്കും. ശേഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും അറസ്റ്റ് വാറന്റ്, കോടതി നടപടികൾ, പൊലീസ് കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും കേസ് ഒഴിവാക്കുന്നതിനായി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ചില സന്ദർഭങ്ങളിൽ, വാട്‌സ് ആപ്പ് അല്ലെങ്കിൽ ഇമെയിൽ വഴി 24മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും മറുപടി നൽകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.സർക്കാരിന്‍റെയോ ലോ എൻഫോഴ്സ്‌മെന്‍റ് ഏജൻസികളുടെയോ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന നോട്ടീസുകളോ ഇമെയിൽ അല്ലെങ്കിൽ വാട്‌സ് ആപ്പ് സന്ദേശങ്ങളോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾപങ്കിടുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടണം. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (Golden Hour) വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.