പാലാ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം നരഹത്യാശ്രമത്തിലേക്ക് വഴിമാറിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി സ്വദേശിയായ ജീവൻ ജിജോയും സുഹൃത്തായ സ്റ്റെബിനും തമ്മിൽ മദ്യപിച്ചതിന് പിന്നാലെ ഉണ്ടായ ചീത്തവിളിയും തർക്കവുമാണ് ആക്രമണത്തിന് കാരണമായത്.
സംഭവം മാർച്ച് 18-ന് രാത്രി 10 മണിയോടെ ളാലം വില്ലേജിൽ പാലാ സുലഭ സൂപ്പർമാർക്കറ്റിന് സമീപമുള്ള ബിവറേജ് ഔട്ട്ലറ്റിന് മുൻവശത്താണ് നടന്നത്. പുലിയന്നൂർ വില്ലേജിലെ മുത്തോലി കരയിൽ താമസിക്കുന്ന കാർത്തിക് ബിനു (20) സ്റ്റെബിനെ ചീത്തവിളിക്കുകയും കൈയിലുണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് തലയിൽ അടിക്കുകയുമായിരുന്നു.
സ്റ്റെബിൻ തടയാൻ ശ്രമിക്കുന്നതിനിടെ കുപ്പി തലയിൽ തട്ടി ആഴത്തിലുള്ള പരിക്ക് സംഭവിച്ചു.
ഇത് തടയാൻ ശ്രമിച്ച സുഹൃത്തിന്റെ വലത് കൈ പിടിച്ച് ബിവറേജ് ഔട്ട്ലറ്റിന്റെ ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചതോടെ വലത് കൈയിലെ ചെറുവിരലിന് പൊട്ടൽ സംഭവിക്കുകയും ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.
താഴെ വീണ സ്റ്റെബിനെയും സുഹൃത്തിനെയും മറ്റു പ്രതികളായ ജീവൻ സജി (25), വിഷ്ണു (19) എന്നിവർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക് ബിനു, ജീവൻ സജി, വിഷ്ണു എന്നിവരെ പാലാ പോലീസ് മാർച്ച് 19-ന് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ കെ, ബിബിൻ ബി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോബി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ടെൻസൺ, ജോജി ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.