വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

വർക്കല: അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഹരിഹരപുരം കെടാകുളം സ്വദേശി രാജേഷിനെയാണ് (48) അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

പ്രതിയായ രാജേഷും പരാതിക്കാരിയായ രമാഭായിയും തമ്മിലുള്ള വഴി സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ കരിങ്കല്ലുകൾ നിരത്തി രാജേഷ് പതിവായി തടസ്സമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ രമാഭായിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഈ ചോദ്യം ചെയ്തതോടെ രാജേഷും മകൻ മുത്തുവും ചേർന്ന് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. രമാഭായിയെ നിലത്തുതള്ളിയ രാജേഷ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തടയാനെത്തിയ മകൾ സ്വപ്നയ്ക്കും സഹോദരി ഗിരിജയ്ക്കും മർദനമേറ്റു. തലയ്ക്കും കണ്ണിനും ഇവർ ചികിത്സയിലാണ്.

പരാതി ലഭിച്ച ഉടൻ നടപടിയെടുത്ത അയിരൂർ പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മകനായ മുത്തുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


Previous Post Next Post