
കൊല്ലം: കൊല്ലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയ യുവാവ് എക്സൈസിന്‍റെ പിടിയിൽ. തൃക്കരുവ സ്വദേശി രഞ്ജിത്താണ് 200 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വീടുകൾ വാടകയ്ക്കെടുത്ത് മദ്യം ശേഖരിച്ച ശേഷം ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി. മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആയൂർ കമ്പങ്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ഹബീബുർ റഹ്മാൻ (27 വയസ്) ആണ് 6.24 ഗ്രാം ഹെറോയിനും 5.12 ഗ്രാം കഞ്ചാവുമായി ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.