പള്ളിക്കത്തോട് പൂവത്തിളപ്പിൽ വൻ കവർച്ച; വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മുറിയിലെ അലമാര കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു



കോട്ടയം പള്ളിക്കത്തോട്  പൂവത്തിളപ്പിൽ വൻ കവർച്ച; വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മുറിയിലെ അലമാര കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു; പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു 
കോട്ടയം: പള്ളിക്കത്തോട് പൂവത്തിളപ്പിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

പൂവത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ആളില്ലാതിരുന്ന സമയത്ത് മോഷണം നടന്നത്. ഗൃഹനാഥൻ ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലും മറ്റുള്ളവർ ഇളയമകനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീടിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് പൊലീസിന്റെ നിഗമനം.
മുറിക്കുള്ളിലെ അലമാരിയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന മാല, വളകൾ, പാദസരം, കമ്മലുകൾ എന്നിവയടക്കം 23 പവൻ സ്വർണാഭാരണങ്ങളാണ് മോഷണം പോയത്. തൊട്ടടുത്തുള്ള മേശക്കുള്ളിലെ ചെപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടില്ല. മറ്റു മുറികളിലും കയറിയതിന്റെ ലക്ഷണമില്ല. ഇതോടെ വീടും പരിസരവും കൃത്യമായി അറിയാവുന്ന ആരെങ്കിലുമാകാം ഇതിനുപിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
أحدث أقدم