
തൃശൂർ: അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ആംബുലൻസിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനക്കൂട്ടം പാഞ്ഞടുത്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡിൽ ആനകളെ കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തി. എന്നാൽ ആനകൂട്ടം വാഹനത്തെ ആക്രമിക്കുകയായിരുന്നു.
ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാലടി ഫാർമേഴ്‌സ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.മൃതദേഹം വാൽപ്പാറയിൽ എത്തിച്ച് തിരിച്ചുവരുന്നതിനിടെ ആനക്കയം ഭാഗത്ത് എത്തിയപ്പോഴാണ് റോഡരികിൽ കാട്ടാനക്കൂട്ടം നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് അപകടം ഒഴിവാക്കാനായി ഡ്രൈവർ ആംബുലൻസ് സുരക്ഷിതമായ അകലത്തിൽ നിർത്തിയിട്ടു. എന്നാൽ, ആനക്കൂട്ടത്തിൽ നിന്നെത്തിയ ഒരു പിടിയാന പെട്ടെന്ന് പ്രകോപിതയായി ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയും വാഹനം തള്ളിമറിച്ചിടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും തകർന്നു.
ആനയുടെ ആക്രമണം ശക്തമായെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി. ഏറെ നേരം പ്രദേശത്ത് ആന തമ്പടിച്ചിരുന്നു. വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.