ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന് എഫ്എസ്എസ്എഐ. ന്യൂട്രൽ സ്പിരിറ്റിൽ കൃത്രിമ റം ഫ്ലേവർ ചേർത്താണ് ഉൽപ്പന്നം തയ്യാറാക്കുന്നതെന്നും, അതിനാൽ ‘റം’ എന്നതിനു പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ലേബലിൽ രേഖപ്പെടുത്താനാകൂവെന്നും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ മീക്കിൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് എഫ്എസ്എസ്എഐ നിലപാട് വ്യക്തമാക്കിയത്. ലബോറട്ടറി പരിശോധനയിൽ കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപ്പന തടഞ്ഞ നടപടിക്കെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്.
‘95 ശതമാനവും ന്യൂട്രൽ സ്പിരിറ്റ്’
കരിമ്പിൻ ജ്യൂസോ പഞ്ചസാര നിർമാണത്തിന്റെ ഉപോൽപ്പന്നമായ മൊളാസസോ പുളിപ്പിച്ച് വാറ്റിയെടുത്താണ് സാധാരണ റം നിർമിക്കുന്നത്. എന്നാൽ ഓൾഡ് മങ്കിൽ ന്യൂട്രൽ സ്പിരിറ്റിലാണ് റം ഫ്ലേവർ ചേർക്കുന്നതെന്നാണ് എഫ്എസ്എസ്എഐയുടെ വാദം.
ഉൽപ്പന്നത്തിലെ യഥാർഥ റം ഘടകം അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും ശേഷിക്കുന്ന 95 ശതമാനവും ന്യൂട്രൽ സ്പിരിറ്റാണെന്നും അതോറിറ്റി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നത്തെ ‘റം’ എന്ന് വിശേഷിപ്പിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.