ബധിരർക്ക് വേണ്ടി മുഖ്യമന്ത്രിയോട് സംവാദം നടത്തിയ ജീവനക്കാരിയെ സ്ഥലം മാറ്റി.


എരുമേലി : ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ സംവാദത്തിൽ ബധിരരെ പ്രതിനിധീകരിച്ച് പങ്കെടുത്ത് പ്രസംഗിച്ച ബധിരയായ വനിതാ ജീവനക്കാരിക്ക് സ്ഥലം മാറ്റം. മറ്റൊരു ജീവനക്കാരിയെ രാഷ്ട്രീയ വിരോധത്തിൽ സ്ഥലം മാറ്റിയതിന് പകരം നിയമനമായാണ്  ഈ ജീവനക്കാരിയെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപം. എരുമേലി പഞ്ചായത്ത്‌ ഓഫിസിലെ ജൂനിയർ സൂപ്രണ്ടന്റ് രശ്മി മോഹനെയാണ് അയർക്കുന്നം പഞ്ചായത്ത്‌ ഓഫിസിലേക്ക് സ്ഥലം മാറ്റിയത്. പകരം അയർക്കുന്നത്തെ ജൂനിയർ സൂപ്രണ്ടന്റ് ആയ വനിതാ ജീവനക്കാരിയെ ആണ് എരുമേലിയിലേക്ക് നിയമിച്ചിരിക്കുന്നത്. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗമായ അയർക്കുന്നത്തെ ജീവനക്കാരിയെ രാഷ്ട്രീയ വിരോധം മൂലം സ്ഥലം മാറ്റിയതാണെന്നാണ് ആക്ഷേപം. സ്ഥലം മാറ്റത്തിന് താൻ അപേക്ഷ നൽകിയിരുന്നില്ലെന്ന് രശ്മി മോഹൻ പറഞ്ഞു. എരുമേലിയിൽ നിയമനം കിട്ടി മാസങ്ങൾക്കുള്ളിൽ വീണ്ടും സ്ഥലം മാറ്റിയത് നീതിപൂർണമല്ലെന്നും സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും രശ്മി പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന സർക്കാർ പുരസ്കാരം 2016 ൽ ലഭിച്ചത് രശ്മിക്കാണ്. ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം സംസ്ഥാന പ്രസിഡന്റ് കൂടിയാണ് രശ്മി. കൂടാതെ ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ ആയും കോട്ടയം ജില്ലാ  അസോസിയേഷൻ ഓഫ് ഡെഫിന്റ ജില്ലാ എക്സിക്യൂട്ടീവംഗമായും കോട്ടയം ഡെഫ് വുമൺസ് ഫോറത്തിന്റെ ചെയർപേഴ്സണായും പ്രവർത്തിച്ചു വരികയാണ്. മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ രശ്മി മുന്നോട്ടു വെച്ച ഒട്ടേറെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ അറിയിച്ചിരുന്നു.
أحدث أقدم