രാജ്യത്ത് നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കും.






ന്യൂഡല്‍ഹി: രാജ്യത്ത് നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കും. കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിനു തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ്് ജാവഡേക്കര്‍ പറഞ്ഞു.

നിലവില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ള, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ന്ല്‍കിവരുന്നുണ്ട്.

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നേരത്തെ സര്‍ക്കാര്‍ നീക്കിയിരുന്നു. ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാം. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്‌ ജനങ്ങള്‍ക്കു വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൃത്യമായ സമയ പരിധി പാലിക്കേണ്ടതില്ല. വാക്‌സിനേഷന്‍ സമയം മുന്നോട്ടോ പിന്നോട്ടോ ആക്കാന്‍ സൗകര്യമൊരുക്കണം. വാക്‌സിനേഷനു വേഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും ഇതിലൂടെ കഴിയും.

കഴിഞ്ഞ മാസം ഒന്നിനാണ് അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കുമുള്ള വാക്‌സിനേഷന് രാജ്യത്ത് തുടക്കമായത്.

أحدث أقدم