മൂന്നാഴ്ചയിലേറെ നീണ്ട കണക്കുകൂട്ടലിനും, കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണല്‍





തിരുവനന്തപുരം : മൂന്നാഴ്ചയിലേറെ നീണ്ട കണക്കുകൂട്ടലിനും, കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണല്‍. രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. 

തപാല്‍ വോട്ടുകള്‍ ആകെ 5,84,238. 
ഒരു മണ്ഡലത്തില്‍ ശരാശരി 4,100 തപാൽ വോട്ട്. 

ഇതിന് ഒരു ടേബിളായിരുന്നു മുമ്പ്. ഇക്കുറി ആയിരം മുതൽ 3000 തപാല്‍ വോട്ടെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ ഫലമറിയാന്‍ 9.30 ആവും.

വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണാനും കൂടുതല്‍ ഹാളുകള്‍ ഉണ്ട്. 140 മണ്ഡലങ്ങളിലായി 633 ഹാളുകള്‍. ഒരു മണ്ഡലത്തില്‍ മൂന്ന് മുതല്‍ അഞ്ചുവരെ ഹാളുകള്‍. ഒരു ഹാള്‍ തപാല്‍ വോട്ട് എണ്ണാനാവും.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഒരു ഹാളില്‍ 14 ടേബിളുകളായിരുന്നു. ഇക്കുറി സാമൂഹ്യ അകലം പാലിക്കാന്‍ ഏഴെണ്ണം കൂട്ടി. 

മൊത്തം 21 ടേബിളുകളിലാണ് വോട്ടിംഗ് യന്ത്രങ്ങളെണ്ണുക. ഒരു ടേബിളില്‍ ശരാശരി ആയിരം വോട്ടുകളെണ്ണും. ഈ കണക്കില്‍ ഒരു റൗണ്ടില്‍ മുമ്പ് ഏകദേശം 14,​000 വോട്ട് എണ്ണുമായിരുന്നെങ്കില്‍ ഇക്കുറി അത് ശരാശരി 21,​000 ആകും. 

തര്‍ക്കങ്ങളില്ലെങ്കില്‍ ഒരു റൗണ്ട് പൂര്‍ത്തിയാക്കാന്‍ 45മിനിറ്റ് വേണം. 
നടപടികള്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍. അതനുസരിച്ച്‌ 9.30 യോടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. മണ്ഡലങ്ങളില്‍ ശരാശരി 1.50ലക്ഷം മുതല്‍ 1.80 ലക്ഷം വരെയാണ് പോള്‍ ചെയ്ത വോട്ടുകള്‍. നേരത്തെ 10 മുതല്‍ 12 റൗണ്ടുകള്‍ എണ്ണിയിരുന്നത് ഇക്കുറി 7 മുതല്‍ 9 റൗണ്ടുകളാകുമ്പോള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in/ എന്ന സൈറ്റിലും ഗൂഗിള്‍പ്ളേ സ്റ്റോറില്‍ നിന്ന് voter helpline എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാം.
أحدث أقدم