തമിഴ്നാടിന്റെ നടപടി അതീവ ദുഃഖകരം; സുപ്രീംകോടതിയെ സമീപിക്കും; എത്രകാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ




ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. 
142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ല. കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

എത്രകാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി 

തമിഴ്നാടിന്റെ നടപടിയിൽ അതീവ ദുഃഖമുണ്ട്. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. വിഷയം സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മേൽനോട്ട സമിതി കൂടാതെയാണ് തമിഴ്നാട് ഇങ്ങനെ ചെയ്തത്. ഇക്കാര്യം മേൽനോട്ട സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. 

മന്ത്രിക്ക് നേരെയും പ്രതിഷേധം

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേര്‍ക്കും പ്രതിഷേധം ഉയര്‍ന്നു. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 

പതിവ് പോലെ രാവിലെ ഷട്ടര്‍ അടച്ചു

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന ഷട്ടറുകള്‍ തമിഴ്‌നാട് രാവിലെ അടച്ചു. തുറന്ന ഒമ്പതെണ്ണത്തില്‍ ഒരെണ്ണം ഒഴികെ എട്ടു ഷട്ടറുകളാണ് അടച്ചത്. തുറന്ന ഒരു ഷട്ടര്‍ വഴി 141.25 ഘനയടി ജലമാണ് ഇപ്പോള്‍ തമിഴ്‌നാട് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. 900 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.85 അടിയായി താഴ്ന്നിട്ടുണ്ട്. 


أحدث أقدم