ബി.ജെ.പി സഖ്യത്തിൽ കഴിഞ്ഞ 25 വർഷം പാഴായിപ്പോയെന്നും അവർ തങ്ങളെ സ്വന്തം വീട്ടിൽ വച്ച് തകർക്കാൻ ശ്രമിച്ചെന്നും ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ . ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ശിവസേന ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നത് . എന്നാൽ അവർ ഞങ്ങളെ തകർക്കാൻ നോക്കി . അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വയെ ഉപയോഗിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു . അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവസേന . ബി.ജെ.പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് തന്റെ വിശ്വാസമെന്നും ഉദ്ധവ് പറഞ്ഞു . ശിവസേനാ പ്രവർത്തകരുടെ വിർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ബിജെപി തങ്ങളെ ചതിച്ചതു കൊണ്ടും തകർക്കാൻ ശ്രമങ്ങൾ നടത്തിയതു കൊണ്ടുമാണ് 2019 ൽ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസുമായും എൻ.സി.പിയുമായും ചേർന്ന് സഖ്യമുണ്ടാക്കിയത് . ബി.ജെ.പിയുടെ ദേശീയ സ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങൾ പൂർണ പിന്തുണ നൽകി . ദേശീയ തലത്തിൽ ബിജെപി നയിക്കുകയും മഹാരാഷ്ട്ര ശിവ സേന നോക്കുകയും ചെയ്യട്ടെ എന്നായിരുന്നു ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണ . എന്നാൽ അവർ ഞങ്ങളെ വഞ്ചിച്ച് സ്വന്തം വീട്ടിൽ തന്നെ തകർക്കാൻ ശ്രമിച്ചു . അതുകൊണ്ട് തിരിച്ചടിക്കേണ്ടി വന്നു . ഉദ്ധവ് പറഞ്ഞു .