ഇനി ഹോളോഗ്രാം സ്റ്റിക്കര്‍ മദ്യക്കുപ്പിയില്‍ ഉണ്ടാവില്ല;പകരം ക്യൂആര്‍ കോഡ്


ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കര്‍ മദ്യക്കുപ്പിയില്‍ ഉണ്ടാവില്ല. പകരം ക്യൂആര്‍ കോഡ്‌. സംസ്ഥാനത്ത്‌ വില്‍ക്കുന്ന വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യക്കുപ്പിയില്‍ വില ഉള്‍പ്പെടെ രേഖപ്പെടുത്തിയ ക്യൂആര്‍ കോഡ്‌ പതിക്കാന്‍ ബിവറേജസ്‌ കോര്‍പറേഷന്‍ സമര്‍പ്പിച്ച നിര്‍ദേശം എക്‌സൈസ്‌ വകുപ്പിന്റെ സജീവ പരിഗണനയിലാണ്‌.

അടുത്ത മദ്യനയത്തില്‍ ഇതും ഉള്‍പ്പെടുത്തിയേക്കും.

നിലവില്‍ മദ്യനിര്‍മാണക്കമ്ബനികളില്‍നിന്ന്‌ ഗോഡൗണുകളില്‍ എത്തുന്ന മദ്യക്കുപ്പിയില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കുകയാണ്‌ പതിവ്‌. ഇനി ക്യൂആര്‍ കോഡ്‌ കമ്ബനി തന്നെ പതിക്കും. ലോഡിലെ മദ്യത്തിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഗോഡൗണില്‍ സ്‌കാനര്‍ സജ്ജമാക്കും. ഈ സ്‌കാനര്‍ വഴിയാകും ലോറി കടന്നുപോകുക. കംപ്യൂട്ടറില്‍ ശേഖരിക്കുന്ന വിവരം കോര്‍പറേഷന്‍ ആസ്ഥാനത്തുവരെ ലഭിക്കും. വില്‍ക്കുമ്ബോള്‍ സ്‌കാന്‍ ചെയ്‌ത്‌ ബില്ലടിക്കാനുമാകും.

മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ്‌ കോര്‍പറേഷന്‍ വര്‍ധിപ്പിക്കുന്നു. ഇതിന്‌ 17 ഗോഡൗണ്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളില്‍ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ്‌ പദ്ധതി. ഇതിനായി ബെവ്‌കോ എംഡി എക്‌സൈസ്‌ വകുപ്പിന്‌ നിര്‍ദേശം സമര്‍പ്പിച്ചു.

നിലവില്‍ ബെവ്‌കോയ്‌ക്ക്‌ 23 വെയര്‍ഹൗസ്‌ ഗോഡൗണ്‍ ആണുള്ളത്‌. 5.6 ലക്ഷം ചതുരശ്ര അടിയാണ്‌ വിസ്‌തീര്‍ണം. സംസ്ഥാനത്ത്‌ ദിവസവും ഒരു ലക്ഷം പെട്ടി മദ്യമാണ്‌ ആവശ്യം. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതല്‍ സൂക്ഷിക്കണം. നിലവില്‍ അതിനു സൗകര്യമില്ല. മദ്യവുമായെത്തുന്ന ലോറികള്‍ ഗോഡൗണുകള്‍ക്കു മുമ്ബില്‍ കാത്തുകിടക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ്‌ കൂടുതല്‍ സ്ഥലം ഒരുക്കുന്നത്‌.
أحدث أقدم