മണ്ണാർക്കാട്: കൂട്ടുകാരന്റെ സൈക്കിൾ മോഷണം സൈക്കിൾ വാങ്ങി നൽകി പോലീസ്. ഷോളയൂരിലെ മൂന്നാം ക്ലാസുകാരൻ്റെ കേസ് ഷോളയൂർ പോലീസ് സ്റ്റേഷനിലുമെത്തി. പരാതിക്കാർ അയൽവാസികൾ തന്നെ. വിഷയത്തിലിടപെട്ട ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണ പ്രശ്നം ഒത്തുതീർപ്പാക്കി സൈക്കിൾ പരാതിക്കാർക്ക് തിരിച്ചു കൊടുത്തു.
എന്നാൽ സി ഐ വിനോദ് കൃഷ്ണയുടെ ഉള്ളിൽ ആ മൂന്നാം ക്ലാസുകാരൻ്റെ മുഖവും തൻ്റെ ബാല്യവും നീറ്റലായി. അദ്ദേഹം ജീപ്പുമെടുത്ത് ഗൂളിക്കടവിലേക്ക് വിട്ടു.
വ്യാപാരി വി എം ലത്തീഫിൻ്റെ സൈക്കിൾ കടയിൽ നിന്നും സി ഐ ഒരു സൈക്കിൾ വാങ്ങി. രണ്ടു പേരുടെയും കുശലാന്വേഷണത്തിനിടയിൽ സൈക്കിൾ വാങ്ങുന്നതിൻ്റെ ഉദ്ദേശവും സി ഐ കടയുടമയോട് പറഞ്ഞു. സി ഐ യുടെ നന്മ തിരിച്ചറിഞ്ഞ വ്യാപാരി ലത്തീഫിന് പണം വാങ്ങാൻ മനസ്സുവന്നില്ല.
അങ്ങനെ ഷോളയൂരെത്തി മൂന്നാംക്ലാസുകാരനെ സൈക്കിളേല്പിച്ചു. കുഞ്ഞുഹൃദയത്തിൻ്റെ തെറ്റിന് നന്മയുള്ള ശിക്ഷ.
കുഞ്ഞുങ്ങളുടെ ചെറിയ തെറ്റിനുപോലും കഠിനശിക്ഷ നൽകുന്ന, കുട്ടികളുടെ മനസ് തിരിച്ചറിയാത്ത രക്ഷിതാക്കളും സമൂഹവും ഒരുനിമിഷം ചിന്തിക്കേണ്ട വിഷയമാണിത്.