തിരുവനന്തപുരം: ബ്രഹ്മപുരത്ത് തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാലിന്യം പെട്രോളൊഴിച്ചു കത്തിച്ചതിനു പിന്നിൽ കരാറുകാരാണ്. സർക്കാർ നിഷ്ക്രിയമാണ്. തീയണയ്ക്കാൻ കാര്യക്ഷമമായ ഇടപെടലില്ല. സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
‘‘മനഃപൂർവം അവിടെ തീ കൊളുത്തിയതാണ്. വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. അതിനെക്കുറിച്ചു മിണ്ടാട്ടമില്ല. എന്തൊരു ഹീനമായ അതിക്രമമാണ്. കേട്ടുകേൾവി പോലുമില്ലാത്ത അപമാനകരമായ കാര്യമാണു സർക്കാർ ഉണ്ടാക്കിവച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമൊക്കെ വെറുതെയിരിക്കുകയാണ്’’– വി.ഡി.സതീശൻ പറഞ്ഞു. അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ പാര്‍ട്ടിക്കു തുറന്ന നിലപാടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ബയോ മൈനിങ് കരാര്‍ തന്റെ മരുമകന്റെ കമ്പനിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് പരിശോധിക്കട്ടെയെന്നു വൈക്കം വിശ്വനും പ്രതികരിച്ചു.