പോര് തുടർന്ന് കെ.എസ്.ഇ.ബിയും എം.വി.ഡിയും.. ആർ.ടി.ഒ ഓഫീസിന്റെ ഫ്യൂസ് ഊരി


തിരുവനന്തപുരം: വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫീസ് ഊരി കെ.എസ്.ഇ.ബി. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു.

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
أحدث أقدم