കൊച്ചി: യാത്രക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആലിൻചുവട് സ്വദേശി എം.പി.ജോണിയുടെ ഡ്രൈവിങ് ലൈസൻസാണ് മൂന്നു മാസത്തേക്ക് എറണാകുളം ജോയിന്‍റ് ആർ.ടി.ഒ കെ.കെ.രാജിവ് സസ്പെൻഡ് ചെയ്തത്. പാലാരിവട്ടം പൊലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അശ്ലീല വാക്കുകൾ ചേർത്ത് അസഭ്യം പറയുകയും യാത്രക്കാരന്‍റെ തല അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഓട്ടോ ചാർജ് നൽകിയതിന്‍റെ ബാക്കി തുക തിരികെ നൽകുന്നതു സംബന്ധിച്ച തർക്കത്തിനിടയിലായിരുന്നു ഡ്രൈവറുടെ അസഭ്യ വർഷവും ഭീഷണിയും. ഇതിന്റെ വീഡിയോ ദൃശ്യവും ജോയിന്‍റ് ആർ.ടി.ഒ പരിശോധിച്ചു. ഡ്രൈവർ നൽകിയ വിശദീകരണം തള്ളിയാണ് ലൈസൻസിന് മൂന്നു മാസത്തെ സസ്പെൻഷൻ . ഡ്രൈവർമാർക്കുള്ള ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്