അറസ്റ്റിന് സാധ്യത: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക് എത്തില്ല



മോസ്കോ: സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ എത്തില്ല. വെള്ളിയാഴ്ച ക്രെംലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്‌നിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് റഷ്യൻ പ്രസിഡന്റിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശയാത്രയ്ക്കിടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. എന്നാൽ, ഇക്കാര്യം ക്രെംലിൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്. അതേസമയം, വീഡിയോ കോൺഫറൻസിങ്ങ് വഴി ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ വച്ചുനടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് പങ്കെടുത്തത്.രാജ്യത്തെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഉച്ചോകടിയിൽ പങ്കെടുത്തത്.


ഈ വർഷം നടക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഡൽഹി തന്നെയാണ് ഇതിന്റെ പ്രധാന വേദിയാകുക. സെപ്റ്റംബർ 9-10 ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ 29 രാഷ്ട്രത്തലവൻമാരും യൂറോപ്യൻ യൂണിയൻ ഉന്നത ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനാ മേധാവികളും പങ്കെടുക്കും.

ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ എല്ലാ സർക്കാർ, മുൻസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മൂന്ന് ദിവസം കടകളും തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

ഗതാഗത തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമമായാണ് ഈ നടപടികൾക്ക് പോലീസ് കമ്മീഷണർ ശുപാർശ ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കം ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തും.
أحدث أقدم