പത്തനാപുരം : മകന്‍റെ വാഹനം സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു. പത്തനാപുരം തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പനെന്ന അറുപതുകാരനെയാണ് വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്.
മകൻ ലിനുവിന്‍റെ ട്രാവലര്‍ പൊലീസ് സാന്നിധ്യ ത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനം ജപ്തി ചെയ്തതില്‍ മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
മകൻ ലിനു ട്രാവലർ വാഹനം വാങ്ങുന്നതി നായി സ്വകാര്യ പണമിട പാട് സ്ഥാപനത്തിൽ നിന്ന് 11 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. തുടർന്ന് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാൻ സ്ഥാപനവുമായി ധാരണയിലെത്തിയതായി ലിനു പറയുന്നു. ഇതിലേക്കായി ലിനു 4.75 ലക്ഷം രൂപ അടച്ചിരുന്നു. ബാക്കിയുള്ള 25000 രൂപ അടയ്ക്കാൻ അടുത്ത മാസം ചെന്നെങ്കിലും പണം സ്ഥാപനം സ്വീകരിച്ചില്ല എന്നാണ് ലിനു പറയുന്നത്.
25000 രൂപയ്ക്കു പുറമെ ലിനു വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേർത്ത് 4 ലക്ഷം രൂപ അടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെ ട്ടതായാണ് ലിനു പറയുന്നത്.
മറ്റ് മാര്‍ഗമില്ലാത്ത തിനാൽ ഇതിന് തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും ലിനു പണമിടപാട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഇതിനിടയിൽ ആണ് ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസ് സാന്നിധ്യ ത്തിലായിരുന്നു ജപ്തി.
ജപ്തിക്ക് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.