തിരുവനന്തപുരം : ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിൽ മാത്രം ചികിത്സയ്ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.
പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.
വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവയാണ് കാരണം. എച്ച് 1 എൻ 1, എച്ച് 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധ പലരെയും പലവിധത്തിലാണ് ബാധിക്കുന്നത്. കൃത്യമായി ആസ്ത്മ നിയന്ത്രിക്കുന്നവരില്‍ രോഗം വഷളാവുന്നു. ഇൻഹേലറും മറ്റുമരുന്നുകളും വേണ്ടി വരുന്നു. ആസ്ത്മ നിയന്ത്രണത്തില്‍ ആയിരുന്നവരില്‍ അസുഖം തിരിച്ചു വരുന്നു. മരുന്ന് നിര്‍ത്തിയവര്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു. ഇതുവരെ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ ആസ്ത്മ സമാന ലക്ഷണങ്ങള്‍. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ് എന്നിവ കണ്ടുവരുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും, കുറുകലും ശ്വാസം മുട്ടലും മാറാൻ കാലതാമസം വരുന്നുമുണ്ട്.
അസുഖം വന്നു മാറിയ കുട്ടികളില്‍ തന്നെ വീണ്ടും വരുന്നുണ്ട്. ശ്വാസംമുട്ടലും കുറുകലും മിക്കവരിലും കാണുന്നു. കുട്ടികളിലെ ചെറിയ ശ്വാസനാളികളില്‍ തടസ്സമുണ്ടാകാൻ എളുപ്പമാണ്. അസുഖം ഭേദമാവാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുന്നു !!!