ഒമാനിലെ സലാലയിൽ മാൻഹോളിൽ വീണു പരിക്കേറ്റ പാമ്പാടി കോത്തല സ്വദേശിനിയായ യുവതി മരിച്ചു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്


കോട്ടയം: ഒമാൻ സലാലയിലെ ദോഫാർ ഗവർണറേറ്റിൽ മസ്‌യൂനയിൽ മാൻഹോളിൽ വീണു പരിക്കേറ്റ മലയാളി നഴ്സ‌് മരിച്ചു. പാമ്പാടി കോത്തല പുതുപറമ്പിൽ ലക്ഷ്‌മി വിജയകുമാർ (34) ആണ് മരിച്ചത്. മസ്‌യൂനയിൽ ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സ് ആയിരുന്നു. പത്തുമാസം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ 20നായിരുന്നു അപകടം. ലക്ഷ്മ്‌മി താമസസ്ഥലത്തു നിന്ന് മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാൽതെന്നി മാൻഹോളിൽ വീഴുകയായിരുന്നു. ഉടൻ മസ്‌യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായർ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ദിനുരാജും (ഓപ്പറേഷൻസ് ഹെഡ്, ട്രിഡൻ്റ് ലിമിറ്റഡ്, പഞ്ചാബ്) സഹോദരൻ അനൂപ് വിജയകുമാറും സലാലയിൽ എത്തിയിരുന്നു. മകൾ: നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിൻ്റെയും ഓമനയുടെയും മകളാണ് ലക്ഷ്മി. ദേശാഭിമാനി ചീഫ് ഫോട്ടോ ഗ്രാഫർ ജി പ്രമോദിന്റെ ഭാര്യ മീര വി നായർ സഹോദരിയാണ്.
أحدث أقدم