ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കാണാതാകുന്നു. തൊട്ടടുത്ത ദിവസം പൊലീസ് പരിശോധിക്കുമ്പോള്‍ ക്ഷേത്രത്തിലെ മണലിൽ നിന്നും സ്വർണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ നടന്നത്. വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലിൽ താണ നിലയിൽ സ്വർണം തിരികെ കിട്ടുന്നത്.
20 പൊലീസുകാർ മണൽ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വർണം തിരികെ കിട്ടുന്നത്. സ്വർണം ഇവിടെയെത്തിയതിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നിൽ നിന്നും ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാൽ സ്വർണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. സ്വർണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തവാദിത്വം മുതൽപ്പെടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിൻെറ സാന്നിധ്യത്തിൽ സ്ട്രോംങ് റൂമിൽ നിന്നും സ്വർണമെടുത്ത് വാതിൽ സ്വർണം പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വർണപണിക്കാർക്ക് നൽകുന്നത്. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വർണം തൂക്കിതിട്ടപ്പെടുത്തി തിരികെ സ്ട്രോങ്റൂമിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുവയ്ക്കുകയാണ് ചെയ്യുന്നത്. സ്വർണം നഷ്ടപ്പെട്ടതിൻെറ തലേന്നും സ്വർണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. എന്നാൽ എങ്ങനെ അതേ സ്വർണം ഈ മണ്ണിലെത്തി. രണ്ടുകാര്യങ്ങളാണ് പൊലിീസിന് സംശയം. ക്യാമറ ഭാഗത്ത് വന്നപ്പോള്‍ സ്വർണം നിലത്തിട്ട് ചവിട്ടിതാഴ്ത്തി. അല്ലെങ്കിൽ സഞ്ചിയിൽ നിന്നും ഊർന്നുവീണു.