പാമ്പാടി: 4G ആണോ എന്ന് ചോദിച്ചാൽ അല്ല 5ജി യിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല. ഈ അവസ്ഥയിൽ വിഷമിക്കുന്നത് ഗുണഭോക്താക്കൾ. ഒരു മിനിറ്റ് ദൈർഘ്യത്തിൽ സംസാരിച്ചു തീർക്കാവുന്ന ഒരു കാര്യത്തിന് കുറഞ്ഞത് അഞ്ചു പ്രാവശ്യം വിളിച്ചാലേ സംഭാഷണം തീർക്കാൻ പറ്റൂ. അങ്ങനെ വിളിക്കുമ്പോൾ കിട്ടിയാൽ തന്നെ ഗുണഭോക്താവിന്റെ ഭാഗ്യം. ജീവിച്ചിരിക്കുന്നവന്റെ മുഖത്തുനോക്കി ശവമേ എന്ന് വിളിക്കുന്നത് പോലെയാണ് പ്രവർത്തനക്ഷമമായി ഇരിക്കുന്നവരുടെ ഫോണിലേക്ക് അടുത്തുനിന്ന് വിളിച്ചാൽ പോലും 'സ്വിച്ച് ഓഫ്' ആണെന്ന മറുപടി വരുന്നത്.
ബി.എസ്.എൻ.എല്ലിന് അവർ തന്നെ ശവകുഴി തോണ്ടുന്നു എന്നാണ് നാട്ടിലെ സംസാരം. ഈ സ്ഥിതി തുടർന്നാൽ തന്റെ സ്ഥാപനത്തിലെയും ഭവനത്തിലെയും അടക്കം ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ എല്ലാ ബി.എസ്.എൻ.എൽ കണക്ഷനിൽ നിന്നും മാറേണ്ടി വരുമെന്ന് പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ജൂനിയർ ബസേലിയോസ് സ്കൂൾ മാനേജരുമായ അഡ്വ.സിജു കെ. ഐസക്ക്. പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു