രാവിലെ പിഎസ്‌സി പരീക്ഷ 7 മണിക്ക്; സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ സമയക്രമം




തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്തംബര്‍ മുതല്‍ നിലവില്‍ വരും. രാവിലെ നടത്താറുള്ള പിഎസ് സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് തുടങ്ങും. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളാണ് പിഎസ്‌സി രാവിലെ നടത്താറുള്ളത്. ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്. ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ല. അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കാറുണ്ട്. ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ട സാഹചര്യവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ സമയമാറ്റം.
أحدث أقدم