തിരുവനന്തപുരം: ജോലിയിൽ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്ന 51 ഡോക്റ്റര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയാതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
അവാർത്തിച്ച് മുന്നറിയിപ്പുകളും അവസരങ്ങളും നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. ഇവർ നാളുകളായി സര്‍വീസില്‍ നിന്നും വിട്ടുനിന്നത് വകുപ്പിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവന താത്‌പരരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും മന്ത്രി നേരത്തെ നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.