പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിൽ... കനത്ത ജാഗ്രത





ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. രാവിലെ പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് മണിപ്പൂരിൽ ഇന്നലെ സംഘർഷം ഉണ്ടായി. ചുരാചന്ദ്പൂരി‌ലായിരുന്നു സംഭവം. മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി. ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം.

2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. 
أحدث أقدم