വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കോട്ടയം സ്വദേശിനിയുടെ പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ



കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിലായി. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ കിഴുന്നയിലെ സജിത്ത്(52) ആണ് അറസ്റ്റിലായത്. എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

2015നും 2020നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. സജിത്തിന്റെ കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്തണമെന്ന് സജിത്ത് ആവശ്യപ്പെടുകയായിരുന്നു. ഗർഭഛിദ്രം നടത്തിയെങ്കിലും ഇയാൾ വിവാഹം കഴിക്കാൻ തയാറായില്ല. പിന്നീട് ഇയാൾ ദുബായിൽ നിന്ന് കടന്നുകളയുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.

വിവാഹ വാഗ്‌ദാനം നൽകി തന്നെ പീഡിപ്പിച്ചതായും തന്റെ പണം തട്ടിയെടുത്തതായും കാണിച്ചാണ് യുവതി എടക്കാട് പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
أحدث أقدم