മണിക്കൂറുകളായി കാത്തുനിന്നിട്ടും ദർശനം കിട്ടിയില്ല, സ്പെഷ്യൽ പാസുള്ളവരെ മാത്രം കടത്തിവിട്ടു…ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രതിഷേധം


മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ദർശനം കിട്ടാത്തതിനെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ പ്രതിഷേധം. പുതുവർഷ പുലരിയിൽ ദർശന പുണ്യം തേടിയെത്തിയവർക്കാണ് ഈ അനുഭവമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടുമണി മുതൽ ക്യൂവിൽ കാത്തുനിന്ന ഭഗതരാണ് ദർശനം ലഭിക്കാത്തതിനെത്തുടർന്ന് ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധിച്ചത്. മണിക്കൂറുകളോളം കാത്തുനിന്ന ആളുകളെ ദർശനത്തിന് കടത്തിവിടാതെ സ്പെഷ്യൽ പാസുള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രാവിലെ ഏഴുമണിയോടെ കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്‌. നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. നാമജപം നടത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. മണിക്കൂറുകളായി കാത്തുനിൽക്കുന്ന തങ്ങൾക്ക് ദർശനം നൽകാൻ അവസരം നൽകിയതിന് ശേഷമേ സ്പെഷ്യൽ പാസ് പ്രവേശനം തുടങ്ങാൻ പാടുള്ളുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രി മുതൽ തന്നെ വലിയ തിരക്കുണ്ടായിരുന്നു. പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായിരുന്നതിനാൽ ധാരാളം പസ്ഥരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. പലരും വ്യാഴാഴ്ച രാവിലെ ദർശനത്തിനായാണ് ബുധനാഴ്ച രാത്രി തന്നെ വരിയിൽ സ്ഥാനം പിടിച്ചിരുന്നു. ന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ താരങ്ങളും പുതുവർഷ പുലരിയിൽ ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഇതിന് പുറമെ വരിനിൽക്കാതെ ക്ഷേത്രദർശനം നടത്തുന്നതിനുള്ള നെയ് വിളക്ക് വഴിപാട് നടത്തിയ ഭക്തരുടെ വലിയ തിരക്കുമുള്ളതിനാൽ വരിയിൽ കാത്ത് നിൽക്കുന്ന ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല.

ഇന്ന് രാവിലെ ശീവേലി ചടങ്ങ് കഴിഞ്ഞതോടെ ദർശനത്തിനായി കാത്തു നിന്ന മുതിർന്ന പൗരൻമാരെ ക്ഷേത്രത്തിലേയ്ക്ക് കടത്തി വിടാൻ ആരംഭിച്ചു. ഇതേത്തുടർന്നാണ് തലേദിവസം രാത്രി മുതൽ ക്യൂ നിൽക്കുകയായിരുന്ന ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

أحدث أقدم