ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാനിടയായ സംഭവം.. കുറ്റക്കാർക്കെതിരെ കർശന നടപടി


തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ 72 ദിവസം ജയിലിൽ കിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എക്സൈസ് വിജിലൻസും എക്സൈസ് ക്രൈം ബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. നടപടിയിൽ വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. എക്സൈസ് നടപടികളെ സ്വാർത്ഥ താല്പര്യങ്ങളോടെ ആരെങ്കിലും കണ്ടാൽ അവർക്കെതിരെ കർശന നടപടിയെടുക്കും.

ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് വീട്ടമ്മ അറിയിച്ചു. താൻ നേരിട്ടത് കടുത്ത അപമാനമാണെന്ന് വീട്ടമ്മ പറഞ്ഞു. തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ എക്സൈസ് തയ്യാറായില്ലെന്നും വീട്ടമ്മ കുറ്റപ്പെടുത്തുന്നു.

കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പരിശോധനയുടെ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തുടർന്നാണ് തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി രംഗത്തെത്തിയത്.
أحدث أقدم