യുകെ : ഒരു പക്ഷെ മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് പുറത്ത് വന്നിരിക്കുന്നത്. 1960 കളില്‍ ഇരുപതോളം സ്ത്രീകള്‍ക്ക് റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ അയേണ്‍-69 പുരട്ടിയ ചപ്പാത്തി സൗജന്യമായി നല്‍കി എന്നതാണ് ആ വാര്‍ത്ത. അത് ഭക്ഷിച്ച അവരെ ഓക്സ്ഫോര്‍ഡ്ഷയറിലെ ഒരു ഗവേഷണകേന്ദ്രത്തിലേക്ക് പരീക്ഷണത്തിനായി വിളിച്ചു വര്‍ത്തുകയും ചെയ്തു. ഈ സ്ത്രീകള്‍ക്കായുള്ള തിരച്ചലിലാണ് ഇപ്പോള്‍ വിദഗ്ധര്‍.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളില്‍ അനീമിയ എന്ന രോഗം ആനുപാതികമല്ലാത്ത രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരില്‍ അയേണിന്റെ ആഗിരണം എപ്രകാരമാണെന്ന് കണ്ടെത്തുകയായിരുന്നു ഈ പരീക്ഷണത്തിന്റെ ഉദ്ദേശ്യം. എന്നാല്‍, ചപ്പാത്തിയില്‍ പുരട്ടിയ പദാര്‍ത്ഥത്തെ കുറിച്ചോ, അത് കഴിച്ചാല്‍ ഉണ്ടാകാനിടയുള്ള അനന്തരഫലങ്ങളെ കുറിച്ചോ അവരെ ശരിയായ രീതിയില്‍ ബോധിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇവരില്‍ നിന്നും ആവശ്യപ്രകാരമുള്ള സമ്മതിപത്രവും വാങ്ങിയിരുന്നില്ല.
ഇപ്പോള്‍, യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്കിലെ ഗവേഷകരുമായി, ആ സ്ത്രീകള്‍ ആരെക്കൊയാണെന്ന് വെളിപ്പെടുത്താനായി താന്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണെന്ന് കവന്‍ട്രിയിലെ ലേബര്‍ എം പി ടായ്വോ ഒട്ടെമി പറയുന്നു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഇപ്പോള്‍ പുറത്തു വരാന്‍ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അത്യന്തം ഭീകരമായ ഈ പരീക്ഷണത്തെ കുറിച്ചുള്ള വാര്‍ത്ത ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും തീര്‍ച്ചയായും ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുത്തുമെന്നും ഒട്ടേമി പറഞ്ഞു.
ഈ പരീക്ഷണം നടത്തിയതെങ്ങനെയെന്നും, അതിനു ശേഷം ആ സ്ത്രീകളെ നിരീക്ഷണത്തില്‍ വെയ്ക്കാതിരുന്നത് എന്തുകൊണ്ടെന്നുമുള്ള കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ പരീക്ഷണത്തിന് വിധേയരായ സ്ത്രീകളെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും കടുത്ത ആശങ്കയുണ്ടെന്നും അവര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. അവരുടെ മതിയായ സമ്മതമില്ലാതെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത് എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1998 ല്‍ സര്‍ക്കാരിന്റെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലായിരുന്നു 50 കളിലും 60 കളിലും ഇത്തരത്തിലുള്ള റേഡിയേഷന്‍ പരീക്ഷണങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയത്. അക്കാലത്തെ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നു അതെന്നും അതുകൊണ്ടു തന്നെ നൈതികതയുടെ വിഷയം ഉദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ന് അത്തരത്തിലൊരു പരീക്ഷണം നടത്തണമെങ്കില്‍ കൂടുതല്‍ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
