News Desk : UK
മോസ്കോ: വിമത നീക്കം നടത്തിയ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനപകടത്തിൽ കൊല്ലപ്പെട്ടു. വടക്കൻ മോസ്കോയിൽ നിന്ന് സെൻ്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്വകാര്യ വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായി റഷ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു.മോസ്‌കോയുടെ വടക്ക് - പടിഞ്ഞാറ് ഭാഗത്തുള്ള ത്വെർ മേഖലയിൽ ബുധനാഴ്ചയാണ് വിമാനപകടമുണ്ടായത്. 62 കാരനായ പ്രിഗോഷിൻ്റെ അനുയായായി ദിമിത്രി ഉട്കിനും തകർന്ന വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരുടെയും മരണം സ്ഥിരീകരിച്ചു. 2014ൽ വാഗ്നർ സംഘം സ്ഥാപിച്ചത് ദിമിത്രി ഉട്കിൻ്റെ നേതൃത്വത്തിലായിരുന്നു.യെവ്ഗിനി പ്രിഗോഷിൻ ഉൾപ്പെടെയുള്ളവരുമായി സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പറന്ന എംബ്രയർ -135 (ഇബിഎം -135 ബിജെ) എന്ന സ്വകാര്യ വിമാനമാണ് തകർന്നതെന്ന് റഷ്യയുടെ റോസാവിയാറ്റ്സിയ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രിഗോഷിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതായാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങളും കണ്ടെടുത്തതായി റഷ്യൻ സർക്കാർ വാർത്താ ഏജൻസിയായ ഇന്റർഫാക്‌സ് അറിയിച്ചു. താഴേക്ക് പതിച്ച വിമാനം നിലത്ത് വീണതോടെ തീപിടിക്കുകയായിരുന്നുവെന്ന് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രിഗോഷിൻ സഞ്ചരിച്ചിരുന്ന വിമാനം വെടിവെച്ചിടുകയായിരുന്നുവെന്ന് വാഗ്നർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനൽ ഗ്രേ സോൺ റിപ്പോർട്ട് ചെയ്തു. വിമാനം വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകൾ ശക്തമാണെങ്കിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രിഗോഷിന്റെ മരണത്തെക്കുറിച്ചുള്ള വാർത്തയിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
