തൃശൂര്‍ വിഷ്ണു കൊലക്കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍?; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്



 
തൃശൂര്‍: തൃശൂരിലുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നെടുപുഴയിലെ കരുണാമയന്‍ ( വിഷ്ണു-25 വയസ്സ്) കൊലപാതകക്കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 

ഗുണ്ടാ തലവനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ വിഷ്ണുവിനെ കണിമംഗലം മങ്കുഴി പാലത്തിന് സമീപമാണ് കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ഹൃദയത്തിന്റെ ഭാഗത്താണ് കുത്തേറ്റത്. 

അപകടത്തില്‍പ്പെട്ട് പരിക്കേറ്റതാണെന്നാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുത്തേറ്റതാണെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിഷ്ണുവിനെ നേരത്തെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. 

കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ സ്‌കൂളിന് സമീപം വെച്ചാണ് മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ചത്. ഈ കേസില്‍ വിശ്വജിത്ത്, ബ്രഹ്മജിത്ത് എന്നീ ഇരട്ട സഹോദരങ്ങളെ പൊലീസ് തിരയുകയാണ്.

أحدث أقدم