
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അഷ്‌കറിന്റെ കുടുംബത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അഷ്‌കറും കുഞ്ഞിന്റെ അമ്മ അഖിലയും ചേർന്ന് അർഷിദിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി അഷ്‌കറിന്റെ അമ്മയും സഹോദരിയും മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ട് പോലും ഒരാഴ്ച കഴിഞ്ഞാണ് ഇവർ ആശുപത്രിയിൽ എത്തിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. കുഞ്ഞിന് ആഹാരം വാരിക്കൊടുക്കുന്നതിനിടെ കഴിക്കാതെ വന്നപ്പോൾ ഉണ്ടായ ദേഷ്യത്തിലാകാം അഷ്‌കർ കുഞ്ഞിനെ ചവിട്ടിയതെന്ന് അമ്മ പറയുന്നു. എന്നാൽ പെട്ടെന്ന് ഒരു കുഞ്ഞിനെ കൊല്ലാനുള്ള മനസ്സ് അഷ്‌കറിന് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പെരുന്നാൾ തലേന്ന് തമിഴ്‌നാട്ടിൽ പരിപാടിയുണ്ടെന്ന് പറഞ്ഞാണ് അഖില വീട്ടിൽ നിന്നിറങ്ങിയതെന്ന് അഷ്‌കറിന്റെ അമ്മ ഓർത്തെടുക്കുന്നു. കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നതിനാൽ ഡോക്ടറെ കാണിച്ച ശേഷം കൂടെക്കൊണ്ടുപോകാൻ താൻ അഖിലയോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി ചെലവുകൾക്കായി അഷ്‌കറിന്റെ സഹോദരി 500 രൂപ നൽകുകയും ചെയ്തു. കുഞ്ഞിനെ ഒരുക്കി അഖില മുകളിലേക്ക് പോകുന്നത് കണ്ട അമ്മ, രാത്രി അഷ്‌കർ തിരികെ വീട്ടിലെത്തുമ്പോഴാണ് കുഞ്ഞ് അവന്റെ കൈയിലുണ്ടെന്ന് അറിയുന്നത്. കുഞ്ഞിനെ ഇങ്ങനെ നിരന്തരം ഉപദ്രവിച്ചാൽ എന്തെങ്കിലും സംഭവിക്കുമെന്നും, അങ്ങനെ വന്നാൽ ജയിലിൽ പോകേണ്ടി വരുമെന്നും ഞാൻ അഖിലയെ വിളിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. കുഞ്ഞിനെ നോക്കാൻ താല്പര്യമില്ലെങ്കിൽ അവന്റെ പിതാവിന്റെ കുടുംബത്തിന് കൈമാറാൻ പലതവണ ആവശ്യപ്പെട്ടതുമാണ്. കാരണം അഖിലയ്ക്കും അഷ്‌കറിനും ആ കുഞ്ഞിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. പ്രതി അഷ്‌കറിന്റെ അമ്മ പറഞ്ഞു.കുഞ്ഞിനെ അഷ്‌കർ ക്രൂരമായി നുള്ളുന്നതും കമ്പുകൊണ്ട് അടിക്കുന്നതും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അഷ്‌കറിന്റെ സഹോദരിയും സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ചെയ്യരുതെന്ന് താൻ പലവട്ടം അഷ്‌കറിനെ വിലക്കിയിരുന്നു. കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അഖിലയുടെ വീട്ടുകാർക്കോ അല്ലെങ്കിൽ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്ന കുഞ്ഞിന്റെ പിതാവിന്റെ കുടുംബത്തിനോ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടിരുന്നതാണ്. പിതാവിന്റെ കുടുംബം കുഞ്ഞിനെ വളർത്താൻ പൂർണ്ണ സമ്മതം അറിയിച്ചിരുന്നതുമാണ്. അമ്മയായ അഖില കുഞ്ഞിനെ അവർക്ക് വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറായില്ല. അന്ന് ആ കുഞ്ഞിനെ പിതാവിന്റെ കുടുംബത്തിന് കൈമാറാൻ അഖില തയ്യാറായിരുന്നെങ്കിൽ ആ പിഞ്ചുകുഞ്ഞ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് സഹോദരി വിതുമ്പലോടെ പറഞ്ഞു. നിലവിൽ അഖിലയ്ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഈ പുതിയ മൊഴികൾ കേസിൽ പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവുകളായി മാറും